LITERATURE

നാട്ടിലെ വീട്

Blog Image

എണീറ്റ് കട്ടിലിനരികിലെ ജനൽ പാളികൾ പതിയെ തുറന്നു. പുറത്തെ ഇരുട്ടിൽ നിഴൽ നൃത്തമാടുന്ന മരച്ചില്ലകൾക്കിടയിലൂടെ ദൂരെ കുഞ്ഞു ചന്ദ്രക്കല. ചെറു കാറ്റിനൊപ്പം  ജനലിനടുത്തു  പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധം മുറി നിറയുന്നു. ഞാൻ ചെരിഞ്ഞ് ഒന്നുകൂടി അമ്മയോടു ചേർന്ന് ആ തണുപ്പൊട്ടി കിടന്നു. കൈയ്യെടുത്തു കുറുകെയിട്ടു രാജിമോളായി കെട്ടിപ്പിടിച്ചു.


ഇത്തവണത്തെ വരവിനു പിന്നിൽ ഒരു ദൗത്യമുണ്ട്. അതു  നിറവേറ്റിയിട്ടു മാത്രം മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്താ മതീന്നാ ഏട്ടന്റെ താക്കീത്. 

കാറിൽ  നിന്നിറങ്ങി ഗേറ്റ് തുറന്നു മുറ്റത്തേക്കു നടക്കുമ്പോൾ തന്നെ മനസ്സിലൊരു മഴപെയ്തു. മത്സരിച്ചു പിടിച്ചു കുലുക്കി ഇഷ്ടത്തിനു പെയ്യിച്ചിരുന്ന ചാമ്പക്കാമഴ. മരം എന്നേ പട്ടു പോയി. അറിയാം. അത് കൊണ്ട് തന്നെ അങ്ങോട്ടു നോക്കാതെ നടന്ന്  പൂമുഖത്തേക്കു കയറി.

പൂമുഖം  തെക്കോട്ടായതാണ് എല്ലാ ക്ഷയങ്ങൾക്കും കാരണം. ദുരിതങ്ങൾക്കെളുപ്പത്തിൽ ഉള്ളിൽ കേറാനാണു പോലും അങ്ങിനെ ചെയ്തുവച്ചിരിക്കുന്നെ. ആണെങ്കിൽ തന്നെ ഈ  തെക്കോട്ട് തിരിഞ്ഞിരിപ്പിനു നാല്പതിനാല് വർഷത്തെ പഴക്കമുണ്ടെന്നു ഏട്ടന് അറിയാഞ്ഞിട്ടാണോ?  അമ്മയും  അച്ഛനും മിനിക്കുട്ടിയും. ഞങ്ങളുടെ കളിയും ചിരിയും വഴക്കും പരിഭവങ്ങളും ഇന്നും മാഞ്ഞുപോകാത്ത ഈ വീടും  പറമ്പും  ഏട്ടൻ കാണാൻ തുടങ്ങീട്ട് തന്നെ പത്തിരുപത്തഞ്ചു  വർഷമായില്ലേ.

വട്ടിയൂരാശാനെ പരിചയപ്പെട്ടു വീട്ടിലേക്കു കൂട്ടി വരുമ്പൊത്തന്നെ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. കാഷായവും രുദ്രാക്ഷവും കൈയ്യെത്തുന്നിടത്തെല്ലാം ഭസ്മക്കുറികളും തേച്ച് വീട്ടിക്കേറി വരുമ്പോ ഇത്രേം കൈയ്യിലിരുപ്പുണ്ടാരുന്നു എന്നു  തോന്നിയില്ല. അളന്നു തൂക്കിയുള്ള നോട്ടവും സംസാരവും. ഇപ്പൊ തോന്നുന്നു അയാളുടെ വരവിനു തന്നെ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. പിന്നെയറിഞ്ഞു - എല്ലാവർഷവും വേണ്ടിവന്നാൽ സ്വന്തം കാശു മുടക്കിയായാലും ഗൾഫിലേക്കൊരു പോക്കുണ്ടെന്ന്. ഏതെങ്കിലും കാശുള്ള വിശ്വാസിയുടെ കൂടെ ഒരു മൂന്നാഴ്ച. ഉപദേശം കൊടുത്തു കൈനിറയെ കാശും കുറെ കസ്റ്റമേഴ്സുമായി സന്തോഷമായി തിരിച്ചു പോവും. ആദ്യം അദ്ഭുതമായിരുന്നു. പക്ഷെ ഇപ്പൊ ഒരത്ഭുതവും ഇല്ല. എല്ലാം മനസ്സിലായി. ഇതുപോലെ എത്രപേരെ, എത്രകുടുംബങ്ങളെ വെട്ടിലാക്കിയിരിക്കും അയാൾ. വിശ്വാസങ്ങളെയും ശാസ്ത്രങ്ങളെയും കള്ള  പാക്കറ്റിൽ വിറ്റുണ്ണുന്ന വിരുതൻ.

അയാളെ മാത്രം പറഞ്ഞിട്ടെന്തിനാണ്! ഏട്ടനെ ആർക്കും പറ്റിക്കാം. അക്കൂട്ടത്തിൽ ഒരു വട്ടിയൂരാശാനും. മുഴുവനായും കുപ്പിയിലാക്കിയിരിക്കുന്നു എന്ന് പിന്നെ പിന്നെ മനസ്സിലായി തുടങ്ങി. വളരെ കരുതലോടെയാണ് മറുപടി പറഞ്ഞിരുന്നതെങ്കിലും പഠിച്ച കള്ളന്റെ മുന്നിൽ തോറ്റൂന്നു തന്നെ പറയണം. അല്ലെങ്കിൽ ഇങ്ങിനെയൊക്കെ വരുമോ.

‘വീട്?,’ ഈ ചോദ്യം തുടക്കം മാത്രമായിരുന്നു. ഇടയ്ക്കു താടിയും തടവി   കൊക്കിനെപ്പോലെ തലചെരിച്ചു മേളിലേക്കു നോക്കി പലേ ചേഷ്ടകള് കാണിക്കും. ഇരയെ ആകർഷിക്കുന്ന രീതിയാണത്. പുറമെ ഇങ്ങിനെയൊക്കെ ഗോഷ്ഠി  കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനപ്പുറം ഒരു ലാഭക്കച്ചവടം മനസ്സിൽ കാണുകയായിരുന്നയാൾ. അമ്മയെന്തേ വീട്ടിൽ ഒറ്റക്കിങ്ങിനെ? സിസ്റ്ററു വന്നു നിൽക്കാറുണ്ടോ? അച്ഛനെന്തേ ചെറുപ്പത്തിലേ പോയത്? വളരെ പോളിഷ്ഡ് ആയ ചോദ്യങ്ങൾ. ആത്മാർഥത പുരട്ടിയ വാക്കുകൾ. എല്ലാത്തിനും സത്യമായ മറുപടി കൊടുത്തിട്ടിപ്പോ കിട്ടിയതോർത്തിട്ട് ദേഷ്യം വരുന്നു; എന്നോട് തന്നെ. എല്ലാം അറിഞ്ഞുകൊണ്ട് ഒന്നൂടെ  ചോദിച്ചു തന്നോട് അടുപ്പം ഉണ്ടാക്കുകയായിരുന്നു എന്നുകൂടി ഓർക്കുമ്പോ ഒരുതരം ജാള്യതയാണ്. വെറുപ്പും.

അവർക്കിടയിൽ ഒരു സൗഹൃദം ഉണ്ടായി വരുന്നു എന്ന് തോന്നിയെങ്കിലും ചോദിക്കാൻ പോയില്ല. എന്തിന് വെറുതെ, ഒരു പക്ഷെ എൻറെ  തോന്നലാവും എന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. തിരിച്ചു നാട്ടിൽ  പോണതിനു തൊട്ടു മുൻപ് വീട്ടിൽ വന്നിരുന്നു. അത്താഴത്തിന്. 

‘പണി പറഞ്ഞുതന്ന  നമ്മക്കിട്ടു തന്നെ അവസാനം പണി തരല്ലേ, പറഞ്ഞു വച്ചതു കറക്റ്റായിട്ടിംഗ് കിട്ടിയേക്കണം,’ അന്നത്തെ സൽക്കാരത്തിനു ശേഷമാണ് ആശാൻ  പകുതി കാര്യമായും ബാക്കി സീരിയസ് ആയും ഏട്ടനോട് പറയുന്നത്.

‘ശ്ശെ  ശ്ശെ  ആശാനൊരുമാതിരി മറ്റേ വർത്തമാനം പറയരുത്. എനിക്കൊരു വാക്കേയുള്ളു. എങ്ങനെയെങ്കിലും ആ വീടൊന്ന് വിറ്റു കിട്ടണം’

അന്നു രാത്രി അതെ ചൊല്ലി വഴക്കായി. വേണമായിരുന്നോ? വേണമായിരുന്നു. ഇല്ലെങ്കിൽ ഈ പറ്റിക്കലൊരിക്കലും ഞാനറിയില്ലായിരുന്നു.

‘ചിലതിനൊന്നും അച്ചട്ടായി തെളിവ് അങ്ങോട്ട് നെരത്താമ്പറ്റൂല്ല. ഇതുവരെ കിട്ടിയ അനുഭവം നോക്കി ഒന്നുകില്  വിശ്വസിച്ചു കരുതലോടെ മുന്നോട്ടു പോണം, അല്ലെങ്കി പിന്നെ,’ ഒന്ന് നിറുത്തി പിന്നെ പറഞ്ഞു, ‘എനിക്കറിഞ്ഞൂട.’

‘ഏട്ടാ  അമ്മേടെ മനസ്സ് ആ വീടിനുള്ളിലും പറമ്പിലും തളച്ചിട്ടിരിക്കയാ. അവിടന്ന് മാറ്റിയാ അവരു പിടയും,’ ഇതാ പറയേണ്ടിയിരുന്നെ. പക്ഷെ പറഞ്ഞില്ല. ഒരുമിച്ചിരുന്നു കഴിപ്പില്ലെങ്കിലും കഴിക്കുമ്പോ ഒരുമിച്ചിരിക്കാറുണ്ട്. കഴിയുംവരെ എന്തേലും എടുത്തുകൊടുത്തോ വിളമ്പിയോ ഒക്കെ. അപ്പോഴാണ് അങ്ങോട്ടുമിങ്ങോട്ടും പറയുന്നതും കേൾക്കുന്നതും.

‘കഴിഞ്ഞ തവണ പോയി കണ്ടിട്ടാ പറേണത്  അല്ലാതെ ആരെങ്കിലും   പറഞ്ഞത് വിളമ്പുകേല്ല. അവരൊക്കെ എത്ര ഹാപ്പി ആണ്. എവിടെ വേണോങ്കിലും കൊണ്ടുപോവും. നഴ്സിന്റെ കണ്ണെപ്പോഴുമുണ്ട്. രണ്ടുപേരുള്ള ഒരുമുറീം തരാമെന്നേറ്റുണ്ട്. നീയിത് അവരോട് ഒന്നവതരിപ്പിച്ചു  സമ്മതിപ്പിച്ചു തരണം. ഇത് വിറ്റെനിക്ക് തിന്നാനല്ല. എല്ലാർക്കും നല്ലതിന്  വേണ്ടീട്ടാണ്. നല്ലൊരു വീട് വേറെ വാങ്ങാം നമുക്ക് ന്നിട്ട്  അവരെ അങ്ങോട്ട് കൊണ്ടുപോവാം. ഇതൊരു താൽക്കാലിക സെറ്റ് അപ്പ് അല്ലെ’

അന്ന് ശരിക്കും വഴക്കായി. പക്ഷെ അപ്പോഴാണ് എന്താ സംഭവിച്ചതെന്നും ഞാനേതു  ചതിക്കുഴിയിലാണു പെട്ടുപോയതെന്നും മനസ്സിലായത്. ആശാൻ നാട്ടിൽ  ചെന്നിട്ട്  സ്വന്തമായി വണ്ടിക്കൂലിയും കൊടുത്ത്  അമ്മയെ കാണാൻ പോവുന്നു. അവിടെ ഉച്ചക്ക് സദ്യയുണ്ട്  വൈകുന്നേരത്തോടെ 'ആയുരാരോഗ്യ സൗഖ്യം' നേർന്ന് തിരികെയെത്തീട്ടാണ് ഈ നാടകം രൂപപ്പെടുന്നത്. 

അമ്മേടെ സ്വാർത്ഥത കാരണമാണു പോലും അവിടുന്നു  പോവാൻ കൂട്ടാക്കാത്തത്. മക്കള് നന്നാകണമെന്നില്ല. അവരുടെ കൊച്ചുമക്കള് നന്നാവണമെന്നില്ല. ഇങ്ങിനെയൊക്കെ ഒരാൾക്ക് എങ്ങിനെ മാറാൻ പറ്റും? പറയാൻ പറ്റും? അവരെ കാണുമ്പോ തേനിൽ ചാലിച്ച് വാക്കുകളെറിയും, അസുഖവിവരമന്വേഷിക്കും. പ്രഷറിനും പ്രമേഹത്തിനുമുള്ള മരുന്നില്ലാതെ ഒരവധിക്കും കാണാൻ ചെല്ലാറില്ല. പാവം അമ്മ. അച്ഛനില്ലാത്തിടത്തു അന്വേഷിക്കാൻ മരുമോനെയുള്ളൂന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഇങ്ങിനെയൊരു മരുമോനെ കിട്ടാൻ ഭാഗ്യം ചെയ്യണംന്നു പോലും അവര് ശുദ്ധഗതിയില് പറഞ്ഞത് വീട്ടു ജോലിക്കു വരുന്ന ഡെയ്സി ചേച്ചി പറഞ്ഞറിയാം.

രണ്ടെണ്ണം ഉള്ളിലും വീടൊഴിപ്പിക്കൽ ചിന്ത തലക്കുള്ളിലുമാവുന്ന ഏതെങ്കിലുമൊരു വൈകുന്നേരമാണ് തീൻ മേശ പൂരപ്പറമ്പാവുക. 

‘നമ്മളൊക്കെ നന്നായി കഴിയുന്നെന്നാ അവരുടെ വിചാരം. പോട്ടെ എന്തെങ്കിലും ഒന്നന്വേഷിക്കണമല്ലോ ങേ.. ഹെ.അങ്ങിനെ ഒരു ചിന്തയില്ല. സ്വന്തം കാര്യം സിന്ദാബാദ്. അത് തന്നെ നിന്റെ തള്ളക്ക്.നമ്മുടെ ബുദ്ധിമുട്ടു നമുക്കല്ലേ അറിയാവൂ. ഹും ആരോട് പറയാൻ. ആര് കേക്കാൻ’

അമ്മക്ക് സ്വാർഥതയാണു പോലും. എന്ത് സ്വാർഥത? കിട്ടിയതൊക്കെ മഹാഭാഗ്യം എന്ന് കരുതീട്ടേ ഉള്ളു. അച്ഛൻ ചെറുപ്പത്തിലേ പോയി. പിന്നെ മക്കളെല്ലാം പുറത്തു ഓരോയിടത്തിയപ്പോൾ  അവരുടെ ലോകം വീടും പറമ്പുമായി എന്ന് മാത്രം.

ആകെക്കൂടെ  ഒരു മുപ്പതു സെന്റാണ്. പക്ഷെ ഇവിടെയില്ലാത്ത മരങ്ങളില്ല, ചെടികളില്ല. ചെന്തെങ്ങും ഗൗളി ഗാത്രയും  കവുങ്ങും മൂവാണ്ടനും വരിക്കപ്ലാവും സപ്പോട്ടയും പപ്പായയും ആത്തയും ബദാമും ഒക്കെ. ചെടികളെപ്പറ്റി പറയുന്നില്ല. എല്ലാം പറയാനറിയില്ലെന്നതാണ് നേര്. മുല്ലയും പിച്ചിയും ജെമ്മന്തീം അങ്ങിനെ ചിലതൊക്കെ അറിയാം. ഓരോ തവണ വരുമ്പോഴും പുതിയ നിറങ്ങൾ, മണങ്ങൾ. അണ്ണാനും കാക്കയും പൂച്ചയും ഇടയ്ക്കു അറിയാത്ത മാളങ്ങളിൽ നിന്നും അന്വേഷിച്ചിഴഞ്ഞെത്തുന്ന മഞ്ഞ ചേരയും അങ്ങിനെ പലതും ചേരുന്നൊരു ആവാസയിടം. അമ്മക്ക് ഇതെല്ലാം  ചേർന്നതാണ് വീട്.

ഡെയ്സി ചേച്ചി പറഞ്ഞിട്ടാണ് അമ്മേടെ പലേ കാര്യങ്ങളും അറിയുന്നത്. അമ്മ പറഞ്ഞിട്ടല്ല. രാവിലെ പത്തു മണിയോടെ പുറത്തിറങ്ങും. പറഞ്ഞാൽ കേക്കണ്ടേ? ആരും ഇല്ലാത്തപ്പോൾ പുറത്തേക്കിറങ്ങരുത് എങ്ങാനും വീണുപോയാൽ പിന്നെ വല്യ ബുദ്ധിമുട്ടാവുംന്നൊക്കെ, ആര് കേൾക്കാൻ!

‘എനിക്കൊന്നും വരില്ല’

ഏട്ടൻ കഴിഞ്ഞ പ്രാവശ്യം ഒരു വോക്കിങ് സ്റ്റിക്ക് കൊണ്ടു  കൊടുത്തു, അതിൽ പിടിച്ചു നടന്നോളാൻ. ഇപ്രാവശ്യം വന്നപ്പോ കണ്ടു, വോക്കിങ് സ്റ്റിക്ക് ഉമ്മറത്തൊരു മൂലക്കിരിക്കുന്നു, പരാതിയും മൂടികെട്ടി.

‘എടി ഞാനാ താഴത്തെ പ്ലാവിലു  ചാഞ്ഞു കിടന്ന ഒരു കമ്പു ലാലപ്പനെ കൊണ്ട് വെട്ടിച്ചു ശരിയാക്കിഎടുത്തിട്ടുണ്ട്. എനിക്കതേ  പറ്റൂ..മറ്റേ കുന്ത്രാണ്ടം വേണ്ട..അത് ശരിയാവില്ല.’

അതും കൊണ്ട് പിൻവശത്തെ വാതിൽ തുറന്നു പടിയിറങ്ങി പറമ്പിലേക്കെത്തും. അമ്മേടെ അന്വേഷണം കാത്ത് നിക്കുന്ന എല്ലാരടുത്തും പോവും. കാര്യങ്ങൾ ചോദിക്കും, പറയും. ആർക്കെങ്കിലും എന്തെങ്കിലും കുറവ് തോന്നിയാൽ ഡെയ്സി വരുമ്പോ പറയും.

‘നീ അവനോടൊന്നിവിടം വരെ ഒന്ന് വരാൻ പറ,’ അങ്ങിനെയാണ് ലാലപ്പന് പണി കൊടുക്കുന്നത്.

ആഴ്ചയില്  രണ്ടു തവണയെങ്കിലും പറമ്പിലെ പണിക്കെന്നും  പറഞ്ഞു ലാലപ്പനെ വിളിപ്പിക്കും. അച്ഛന്റെ കാലത്തേ പണിക്കുവരുന്നയാളാണ്. ഇപ്പൊ അങ്ങനെ പുറത്തൊന്നും പണിക്കു പോവാറില്ല. ഒരു മോനുള്ളത് സർക്കാരുദ്യോഗസ്ഥനായപ്പം നടപ്പായ പരിഷ്ക്കരമാണ്. ശാന്തേച്ചി പറഞ്ഞിട്ടാന്ന് ഡെയ്സി ചേച്ചി പറയുമ്പോ വരും. പണിയാനൊന്നും ഉണ്ടാവില്ല. ചുമ്മാ ഒന്നും രണ്ടു പറഞ്ഞിരിക്കും. പണ്ടേ ചെവിക്കു ചില്ലറ തകരാറുണ്ടായിരുന്നു. അത് കൂടിയിട്ടുണ്ടെന്ന് കഴിഞ്ഞ തവണ കണ്ടപ്പോ മനസ്സിലായി. അതുകൊണ്ടു അമ്മ പറയും, ലാലപ്പൻ കേക്കില്ല, കേട്ടപോലെ ഭാവിക്കും. അമ്മേടെ മുഖത്തുന്നു ലാലപ്പൻ എല്ലാം വായിച്ചെടുക്കും, മറുപടി പറയും. അമ്മക്ക് അതൊക്കെ മതി. കുറെയധികം നാട്ടു വർത്തമാനോം ലോക കാര്യങ്ങളും പറയാനുണ്ടാവും ലാലപ്പന്.

ഇടയ്ക്കു രാഷ്ട്രീയ അവലോകനങ്ങളും കേക്കേണ്ടി വരും. അത് അമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ്, ‘എല്ലാം സഹിക്കാം അവന്റൊരു രാഷ്ട്രീയം കേറി വന്നാ പിന്നെ പിടിച്ചാ  കിട്ടൂല്ല.’ തല പുകഞ്ഞു  തൊടങ്ങുമ്പോ 'നീയിനി വേറെയെന്തെങ്കിലും പറ’ എന്നോ 'നിന്റെ പെണ്ണുംപിള്ള എന്തോ പറയുന്നെടാ' എന്നോ വിഷയം മാറ്റും.

ഒരിക്കൽ ഞങ്ങൾ തമ്മിലുള്ള വഴക്ക്  കൊടിയിറങ്ങും മുമ്പ്  ലാലപ്പനിട്ടും  കൊടുത്തു ഒരു കൊട്ട്.
‘കിട്ടണ പെൻഷൻ കാശെല്ലാം ആ പൊട്ടൻ കൊണ്ടുപോവും’
                                                                                                                 
അമ്മയോട് സംസാരിച്ചു സമ്മതിപ്പിച്ചിട്ടു തിരികെ പോരാനുള്ള ടിക്കറ്റ്  ഉറപ്പിച്ചാ മതീന്നാണു ചട്ടം കെട്ടിയിരിക്കുന്നെ. വന്നിട്ട് രണ്ടാഴ്ച കഴിയുന്നു. കൂടുതലും വീട്ടിൽ തന്നെയായിരുന്നു. ഇടയ്ക്കു ഡെയ്സി  ചേച്ചിയെ കണ്ടു. അപ്പോഴാണ് അമ്മക്ക്  ദേഹം തളരുന്നപോലെയൊക്കെയാവും, ചിലപ്പോഴൊക്കെ  ചേച്ചി  വീട്ടിലുറങ്ങാറുണ്ടെന്നുമൊക്കെ അറിയുന്നത്. ഞാനോ മിനിക്കുട്ടിയോ വിളിക്കുമ്പോ ഇതൊന്നും പറയാറില്ല..

വല്ലാത്ത വീർപ്പു മുട്ടൽ തന്നെ. പണ്ടും വിഷമങ്ങൾ അവളോടു പറയാറില്ല. എന്നെക്കാൾ ആറു  വയസ്സിനിളപ്പമില്ലേ. അത് കൊണ്ട് ഇന്നും അവൾ ഇതൊന്നും കേൾക്കാറായിട്ടില്ല എന്നാ ഇപ്പോഴും വിചാരം. 

‘റിട്ടയർമെന്റ് കഴിഞ്ഞാപ്പിന്നെ എന്തെങ്കിലും വേണ്ടേ? നീയും അവളും വന്നുപോയാപ്പിന്നെ ഞാൻ ഇവരോട്  മിണ്ടീo പറഞ്ഞുമൊക്കെയിരിക്കും,’ മുൻപ് അച്ഛൻ മരിച്ച സമയത്തു അമ്മ പറയുമായിരുന്നു.

ഞാനും അവളും പിന്നൊന്നും പറയില്ല. പറഞ്ഞു വരുന്നത് ഒറ്റക്കാവുന്ന കാര്യമാണ്. അച്ഛൻ അമ്മേടെ ചെറുപ്പത്തിലേ മരിച്ചു. അവസാനകാലം അമ്മേടെ മുഖോം കൈകളും മാത്രമേ അച്ഛൻ  തിരിച്ചറിഞ്ഞിരുന്നുള്ളു. എന്തിനും അമ്മ വേണം..ദൈന്യം നിറഞ്ഞ നോട്ടം അമ്മ നേരിട്ടിരുന്നത് കണ്ണീരോടെയാണ്. ‘ആർക്കെന്തു ദ്രോഹം ചെയ്തിട്ടാണിങ്ങിനെ കഷ്ട്ടപ്പെടുത്തുന്നത്,’ അമ്മ  പിറുപിറുത്തോണ്ടു  കരയുന്നത് എത്ര കണ്ടിരിക്കുന്നു. അന്നെനിക്കോ തീരെ കുഞ്ഞായിരുന്ന അവൾക്കോ കണ്ടു നിൽക്കാനല്ലാതെ അമ്മേടെ വിഷമം ശരിക്കു മനസ്സിലാക്കാൻ കൂടി കഴിയില്ലായിരുന്നു. 

‘നല്ലൊരു മരണം കിട്ടിയാ മതിയായിരുന്നു..ഈശ്വരാ’

ഏറിയാൽ ആറു  മാസം എന്ന് ഡോക്ടർ വിധിയെഴുതിയ ശേഷം അച്ഛനെത്രയും വേഗം വേദനയില്ലാതെ പോണംന്നായിരുന്നു അമ്മക്ക്. പറമ്പിന്റെ മൂലയ്ക്കലെ ചെന്തെങ്ങിൽ അച്ഛനെക്കണ്ടു തിരികെയെത്തുമ്പോൾ ഉച്ചക്ക് കഴിക്കാനുള്ള നേരമാവും. പിന്നെ ഉറങ്ങിയെണീറ്റു അമ്പലത്തിലോ ആശ്രമത്തിലോ പോവും. അടുത്തിടെയായി അമ്പലത്തിപ്പോക്ക് കുറവാണ്. കൂടുതലും ആശ്രമത്തിൽ തന്നെ. അവിടത്തെ രീതികളോടാണ് ഇപ്പോൾ കൂടുതൽ പ്രിയം. ചെറിയ പ്രാർഥനകൾ. പാവപ്പെട്ട വീടുകളിലെ കുറെ കുട്ടികൾ വരുന്നുണ്ട്, അവർക്കു അന്നദാനം, പാട്ടു ക്ലാസ്, തയ്യൽ ക്ലാസ്  അങ്ങനെ  പലതും. അതിലൊക്കെ സഹകരിക്കുന്നതാണ് സുഖം എന്ന് വിളിക്കുമ്പൊ പറയും.

അച്ഛന്റെ മരണവും സ്വന്തം നിലപാട് സാധൂകരിക്കാൻ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ചിലർക്ക്  അതിനു പ്രത്യക സാമർത്ഥ്യമുണ്ട്.

‘ചുമ്മാതല്ല കാൻസറായി നേരത്തെ തട്ടിപ്പോയത്.  ആരോടെങ്കിലുമൊക്കെ ആലോചിച്ച്  നേരെ ചൊവ്വെയൊക്കെ വേണമായിരുന്നു വീട്..ഹും ആശാൻ ഓരോന്നങ്ങോട്ടു എണ്ണിയെണ്ണി പറഞ്ഞപ്പൊ ഞാൻ ഞെട്ടിപ്പോയി’

ഡെയ്സി ചേച്ചി ഉറപ്പായി പറഞ്ഞതായിരുന്നു ഞാനും കൂടി ഡോക്ടറെ പോയി കാണണംന്ന്. ഒത്തിരി നിർബന്ധിച്ചപ്പോഴാണ്  കൂടെ വരാൻ തയ്യാറായത്. ഹാർട്ടിനു ചില  പ്രശ്നങ്ങളുണ്ട്. 

‘വയസ്സായില്ലേ ഇനി അസുഖങ്ങളൊക്കെ വരും..നീയതൊന്നും കാര്യമാക്കണ്ട ...സന്തോഷമായി പോ..ഇവിടെ എന്റെ കാര്യം നോക്കാൻ ഇവരൊക്കെയില്ലേ,’ ഇനി വരുമ്പോൾ വരെ ചെയ്യേണ്ട കാര്യങ്ങൾ ഡോക്ടറുമായി ഉറപ്പിച്ച ശേഷം കാറിലേക്ക് കേറുമ്പോൾ പറഞ്ഞു.

ഞാൻ വിഷമിക്കരുതെന്നൊക്കെയാണ് അമ്മ പറയുന്നത്. സത്യം പറഞ്ഞാൽ അമ്മയിൽ വല്യ മാറ്റം വന്നിട്ടുണ്ട്. ഓർക്കുന്നു…വിവാഹം കഴിഞ്ഞു മിനിക്കുട്ടിയും വീട് വിട്ടു പോവുമ്പൊ അമ്മയിൽ വല്ലാത്തൊരു അനാഥത്വം ഉണ്ടായിരുന്നു. ഇടയ്ക്കു താനൊറ്റക്കായി എന്നമട്ടിൽ എന്തേലും പറയുകേം വിതുമ്പുകേം  ഒക്കെ ചെയ്യുമായിരുന്നു. അന്ന് അമ്മയെ സമാധാനിപ്പിക്കാൻ ഞങ്ങളെത്ര പാടുപെട്ടു. പക്ഷെ ഈയിടെയായി വല്ലാത്ത മാറ്റം.

രാത്രി ഒരുമിച്ചിരുന്നു കഴിച്ചു. അതിൽ പുതുമയില്ലെങ്കിലും പറയുവാണ്. എപ്പൊ  വന്നാലും ഒരുമിച്ചു തന്നെയാണ് കഴിക്കാറുള്ളത്. മുന്നില് ടി വി ചെറിയ ശബ്ദത്തിൽ ഓണാക്കി വച്ചിട്ടുണ്ടാവും. ഞങ്ങൾ ശ്രദ്ധിക്കാറില്ല. 

‘നിന്നോടൊരു കാര്യം പറയാനുണ്ട് പോണതിനു മുൻപ്..അവളോട് പിന്നെ പറയാം,’ തേങ്ങാപ്പാലൊഴിച്ച കഞ്ഞി പ്ലാവിലകോട്ടി കഴിക്കുമ്പോഴെപ്പോഴൊ ആമുഖമൊന്നുമില്ലായാണത് പറഞ്ഞത്.

ചെറുതായൊന്നു ഞെട്ടി. അമ്മക്ക് പറയാനുള്ളതിനേക്കാൾ ഒരു പക്ഷെ വലിയൊരു കാര്യം തനിക്കു പറയാനുണ്ട്. അതെങ്ങനെ അവതരിപ്പിക്കും എന്ന പ്രതിസന്ധിയിലാണ് ഞാൻ.
‘എന്നാ പോണത്..തീരുമാനിച്ചോ? ടിക്കറ്റൊക്കെ?’

മടക്കയാത്രക്കുള്ള ടിക്കറ്റ് ഉറപ്പാക്കുന്നതിന് മുൻപൊരു ദൗത്യം നിറവേറ്റാനുണ്ട്. അമ്മക്കതറിയില്ലല്ലോ. അത് ചെയ്യാതെ തിരിച്ചുചെല്ലാനാവില്ലെന്നും!

‘രണ്ടുദിവസം കഴിഞ്ഞു നോക്കണം’

‘ഒരഞ്ചാറു വർഷം മുൻപ് മാലിനി ടീച്ചറു  പറഞ്ഞിട്ടാ ആശ്രമത്തില് പോവാൻ തുടങ്ങിയത്. മോൻ മരിച്ച ശേഷം അവര് അവിടെയല്ലേ താമസം. എന്തോ.. പോയി തുടങ്ങിയപ്പം വല്ലാത്ത സമാധാനമാണ്,’ ഞാൻ കേട്ടിരുന്നു, ‘അന്ന് എന്നോട് ചോദിച്ചിരുന്നു. ആശ്രമത്തില് കുറെ മുറികള് പണിയുന്നുണ്ട്, ടീച്ചറിന് വേണോന്ന്. ഞാനന്ന് വെറുതെ മൂളിയതാ...ഇപ്പൊ അതിന്റെ പണിയെല്ലാം തീർന്നു.’

ഞാൻ അതിശയത്തോടെ ചോദിച്ചു, ‘ന്നിട്ട്?’

‘ഞാനങ്ങോട്ടു മാറുവാ മോളെ..രണ്ടു മാസത്തിനകം.’

‘എന്താ അമ്മേയിത്? ഞങ്ങളോടൊന്നുമാലോചിക്കാതെ മുറി  പോയെടുത്തു. അങ്ങിനെയെങ്കിൽ മാറുന്ന കാര്യവും  പറയേണ്ടായിരുന്നല്ലോ.’ 

ഒരു ഭാവപ്പകർച്ചയുമില്ലാതെ അമ്മ അത് പറഞ്ഞപ്പോൾ ഒരുപക്ഷെ സന്തോഷിക്കേണ്ട ഞാൻ പെട്ടെന്നെന്തേ ഇങ്ങിനെ  പറഞ്ഞു?

‘നീ ദേഷ്യപ്പെടാതെ. അന്ന് ഇങ്ങനെയൊന്നും ചിന്തിച്ചില്ല. ചോദിച്ചപ്പൊ ഒന്നിരിക്കട്ടെയെന്നു കരുതി. ഇന്ന് തോന്നുന്നു നന്നായീന്ന്.’

‘അമ്മയല്ലേ പറഞ്ഞത്.. അച്ഛനുറങ്ങുന്ന മണ്ണാണ്, ഓർമ്മകൾ മുഴുവനും വീടിനുള്ളിലും പറമ്പിലുമാണെന്നൊക്കെ..ആ അമ്മ തന്നെയാണോ ഇപ്പം ഇതു പറയുന്നെ.’

‘ശരിയാണ് അന്നത് പറഞ്ഞു..കാലം നമ്മളെ തിരുത്തും. ഓർമകളുണ്ട് അത് മനസ്സിലല്ലേ..ഒരാളും മണ്ണുമായും വീടുമായും അത്രക്കങ്ങോട്ടു അടുക്കരുത്..ഇതൊന്നും സ്ഥായിയല്ല’

‘നോക്ക് ഞാൻ മിനിയോട് സംസാരിക്കാം. അവള് വരാറുണ്ടല്ലോ ബോംബെന്ന്. ഇനി ഇടയ്ക്കിടെ വരാൻ പറയാം. ഞാനും വർഷം  രണ്ടു  തവണയെങ്കിലും വരാം. അമ്മ ഇവിടുന്നു മാറണ്ട...ഒരിടത്തും പോവണ്ട. ഇപ്പൊ ഇതൊക്കെ പറയും..ഇവിടുന്നു മാറുമ്പോഴെ അറിയൂ. എനിക്ക് സമാധാനമായി പോവാൻ പോലും പറ്റുന്നില്ലല്ലോ..ഈശ്വരാ’

‘ഇല്ല മരണം വരെ ഓർമകളുണ്ടാവും എന്ന് പോലും പറയാനാവില്ല. നിനക്കച്ഛന്റെ കാര്യം അറിയില്ലേ. നമ്മൾ എത്ര പേരെ  കാണുന്നു..അങ്ങിനെയായാൽ  പിന്നെ വീടും പറമ്പുമൊക്കെ നമുക്കന്യമാവില്ലേ’

‘എനിക്കൊന്നും മനസ്സിലാവണില്ല. ആദ്യം ആ ആശ്രമത്തിൽ പോണത് കുറച്ചു കാലം നിറുത്തി വയ്ക്കങ്ങോട്ട്. എല്ലാം ശരിയാവും’

‘നീയിപ്പോ അതൊന്നും ആലോചിക്കേണ്ട. വരേണ്ടത് വരും. ഇപ്പൊ ഈ പാത്രങ്ങളൊന്ന് അടുക്കളയിൽ കൊണ്ടുപോയി വയ്ക്ക്. എന്നിട്ടു ടി വി യോ വല്ലോം കാണ്. ബാക്കി പിന്നെ സംസാരിക്കാം… പിന്നൊന്ന്, ഈ വീട് നിന്റെ പേരിലാണ്. അതെന്തു ചെയ്യണമെന്ന് ഗോപിയുമായി ആലോചിച്ചു വേണം ചെയ്യാൻ..അത്രേയുള്ളു’

അതും പറഞ്ഞെണീറ്റു. അറിയാം, അന്നും ഇന്നും അമ്മ ഒന്ന് തീരുമാനിച്ചാൽ പിന്നെ മാറ്റമില്ല.

രാത്രി അമ്മയുടെ അരികിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒന്നുകൂടി  ഓർത്തു. എങ്ങനെ അപ്പോൾ എനിക്കങ്ങിനെ പറയാൻ തോന്നി? അമ്മയെ വീട്ടിൽ നിന്നിറക്കാൻ പദ്ധതിയുമായി വന്ന ഞാൻ സന്തോഷിക്കയായിരുന്നില്ലേ വേണ്ടിയിരുന്നത്? എന്തേ എനിക്കതിനു കഴിയാതെ പോയത്? ഇത്രേം കാലത്തേ ഗോപീകൃഷ്ണ സഹവാസം എന്നെ വല്ലാത്ത തന്ത്രശാലിയും ഹൃദയമില്ലാത്തവളുമാക്കി മാറ്റിയിരിക്കുന്നു. അവസരത്തിനനുസ്സരിച്ചു മാറ്റി പറയുകയായിരുന്നില്ലേ ഞാൻ?

അടുത്ത് അമ്മ ഉറങ്ങി കഴിഞ്ഞു. 
എണീറ്റ് കട്ടിലിനരികിലെ ജനൽ പാളികൾ പതിയെ തുറന്നു. പുറത്തെ ഇരുട്ടിൽ നിഴൽ നൃത്തമാടുന്ന മരച്ചില്ലകൾക്കിടയിലൂടെ ദൂരെ കുഞ്ഞു ചന്ദ്രക്കല. ചെറു കാറ്റിനൊപ്പം  ജനലിനടുത്തു  പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധം മുറി നിറയുന്നു. ഞാൻ ചെരിഞ്ഞ് ഒന്നുകൂടി അമ്മയോടു ചേർന്ന് ആ തണുപ്പൊട്ടി കിടന്നു. കൈയ്യെടുത്തു കുറുകെയിട്ടു രാജിമോളായി കെട്ടിപ്പിടിച്ചു.

എസ്. അനിലാൽ, ചിക്കാഗോ 

Related Posts